Tuesday 1 November 2022

സ്കൂൾ പ്രാർത്ഥന

അറിവിൻ പ്രകാശമാം ദൈവമേ ഞങ്ങളിൽ 
നിത്യ പ്രകാശമായ് വിളങ്ങണേ
ലോകം സമസ്‌തം സുഖമായിരിക്കുവാൻ
കരുണയും സ്നേഹവും ചൊരിയണേ
ഞങ്ങളിൽ
കരുണയും സ്നേഹവും ചൊരിയണേ

മാതാപിതാക്കളെ ഗുരുക്കളെ നിത്യവും
സ്നേഹാദരങ്ങളോടെ ഓർക്കുവാൻ
ധർമ്മവും നീതിയും നല്ലമൂല്യങ്ങളും
ഉണ്മയും വിവേകവും പകരണേ
ഞങ്ങളിൽ
ഉണ്മയും വിവേകവും പകരണേ

വിശ്വയ്ക താരകങ്ങളായി വിളങ്ങുവാൻ
പരിശ്രമം ചെയ്യാൻ തുണയ്ക്കണേ
ഉന്നത ചിന്തകൾ ഉള്ളിൽ നിറയ്ക്കണേ
സംസ്‌കൃത ചിത്തരായ് നയിക്കണേ
ഞങ്ങളെ
നന്മമരങ്ങളായ്  വളർത്തണേ
ഞങ്ങളെ നന്മ മരങ്ങളായ് വളർത്തണേ

Thursday 19 May 2022

നെടുവീർപ്പുകൾ

    നെടുവീർപ്പുകൾ

ഗൂഢ സ്മിതത്തിൻ മണികിലുക്കി
വന്മരച്ചാർത്തിൻ തപോവനങ്ങൾ
തേടി നീ തെന്നലേ മാഞ്ഞുപോകേ
പുൽ നാമ്പിലൂറുന്നു നെടുവീർപ്പുകൾ

നീഹാരക്കൈകളാലെൻ ജാലകം
മെല്ലെത്തുറന്നെന്നരികിലെത്തി
പുലരിക്കിനാവിൽ തനിച്ചിരുത്തി
പനിനീർ കുടഞ്ഞെന്നെ നീയുണർത്തി

പുലരിതൻ കളഗാന മധുമഴയിൽ
പൂർവ്വാമ്പരത്തിലെ  ശയ്യ തന്നിൽ
ബാലസൂര്യൻ കൺ തുറന്ന നേരം
പൊന്നും തളികയിൽ കണിയൊരുങ്ങി

കതിരോൻ കുറുമ്പിൻ കരങ്ങൾ നീട്ടി
മിഴി മൂടുമാലസ്യ ശീലനീക്കി
ഏതോ കിനാവിൻ നിലാക്കായലിൽ
നിന്നു മടങ്ങിയെത്തുന്നു ഭൂമി

അരുമയാം ആദിത്യപ്പൈതലിന്റെ
പട്ടാഭിഷേകം കഴിഞ്ഞ നേരം
പൊന്നുഷസ്സിൻ  നീർത്തടാകങ്ങളിൽ
ചെന്താമരപ്പൂ വസന്തമായി

മാന്തളിർ തിന്നു മദിച്ചു നീളേ
പാറുന്നു പൂങ്കുയിൽ പാട്ടുപാടി
മാന്തോപ്പിൽ വന്നു പതുങ്ങിനിൽക്കും
തെന്നലാ പാട്ടുകൾ ഏറ്റുപാടി

ഏഴു കുതിരകൾ ചേർന്നു പായും
ഏഴഴകുള്ള രഥത്തിലേറി
ഊരു ചുറ്റാനായിറങ്ങി സൂര്യൻ
ആകാശ വീഥിയിലൂടെ ചേലിൽ
പുലരിയിൽ അരുമയായ് പുഞ്ചിരിക്കും
പൈതൽ നട്ടുച്ചയിൽ യുവനായകൻ
തീയായ്  ജ്വലിച്ചു മുന്നേറിടുന്നു
ദാഹിച്ചു ഭൂമി വലയുന്നുവോ

വിങ്ങിവിയർത്ത ഭൂമിക്കുമേലേ
തണലേകി നീങ്ങുന്ന  വെൺ മേഘമേ
രാജ രാജന്റെ യീ തേരോട്ടത്തിൽ
നീയുമകമ്പടി പോകുന്നുവോ

സായാഹ്ന ചക്രവാളച്ചുവരിൽ
ഒടുവിലാ  രഥ ചക്രമാണ്ടുപോകേ
രാജനിണം ഒഴുകിക്കലരും
ആഴിപ്പരപ്പെത്ര  വർണ്ണോജ്ജ്വലം!

ഗതകാല വർണ്ണങ്ങളെങ്ങോ മറന്നുവ -
ച്ചാർദ്രമീ സിന്ദൂരമണിയുമ്പോഴും
ഈ നൊമ്പരക്കാഴ്ചയിൽ സാക്ഷിയാം
മേഘമേ നീയും കരയുന്നുവോ

പിരിയുന്നോരീ പകൽ പ്പക്ഷി തന്റെ
നെടുവീർപ്പുകൾ കടം കൊണ്ടതാമോ
മൂളിയെത്തുന്ന കടൽക്കാറ്റിലും
ഈറൻ നിറയുന്നതീ സന്ധ്യയിൽ

.രാവിൻ നിശ്ശബ്ദ യാമങ്ങൾ നീളെ
രാപ്പാടി വിരഹം പകർന്നു പാടി
നോവുകൾ നീറിപ്പടർന്ന രാവിൽ
തപ്ത നിശ്വാസങ്ങൾ ബാക്കിയായി .

Monday 21 March 2022

5. പെണ്ണഴൽ

                      പെണ്ണഴൽ

മനമുലയും  നിനവുകൾ തൻ
നിശ്വാസ ക്കാറ്റലയിൽ
കണ്ണീരിൻ  നനവ് പകർന്നത്
പെൺ മിഴിയല്ലേ
നിശമറയുടെ കുടിലുകളിൽ
ഭീഷണി ഫണമാട്ടുമ്പോൾ
തേങ്ങലുകൾ വിങ്ങിയുതിർത്തത്
പെൺ ഗളമല്ലേ
ഇടറും പൊയ്ക്കാലുകളിൽ
ഹൃദയം പതറുന്നേരം
മരണത്തെ സ്നേഹിച്ചെന്നത്
പെൺ പിഴവാമോ

ജീവന്റെ തുലാസുകളിൽ
സ്നേഹത്തിനുതൂക്കമൊരുക്കാൻ
പണമുണ്ടോ പദവിയുണ്ടോ
പാദസേവയ്ക്കാളുണ്ടോ

ഉടയോർ തൻ അറകളിലും
ഉറ്റവർ തൻ മിഴികളിലും
കനിവിൻ തിരിവെട്ടം തേടും
പെണ്ണഴൽ അറിയുവതാരോ?

Sunday 20 March 2022

3.അശാന്തമീ യാത്ര

എൻ മിഴിത്തുമ്പിലൂടെന്നെകടന്നുപോം
ദീന മുഖങ്ങളിലോരോന്നിലും
എന്നെ തിരിച്ചറിയുന്നു  ഞാൻ
എന്നതാണെന്നുമെൻ ഉള്ളിലെ നോവ്

എന്നുമീയോരത്ത്  കാണുന്ന കാഴ്ചകൾ
നെഞ്ചിൽ കനലായി  നീറ്റിപ്പുകച്ചും
കണ്ണീരിന്നുപ്പുകാറ്റലയുന്ന വീഥിയിൽ
നാവും മനസ്സും വരണ്ടു പിടഞ്ഞും
ഭ്രാന്തുകൾ  താണ്ഡവമാടുന്ന  തെരുവിലെൻ
പാദങ്ങൾ  പതറിയോടുന്നു

നാൾക്കുനാൾ ഏറുമീ  അന്ധകാരത്തിൽ
ദീനാരാവങ്ങൾ ഉയർന്നു മുറുകവേ
സാന്ത്വന ത്തിരിവെട്ടമൊന്നു തെളിച്ച്
അവരിൽ ഒരാളായ് നടക്കാൻ കൊതിച്ച്
ഉള്ളം കുതിച്ചുയരുമ്പോളറിഞ്ഞു  ഞാൻ
ബന്ധിത മാണെൻ  കരങ്ങളെന്ന്

കാണാവിലങ്ങിന്റെ ബന്ധനത്തിൽനൊന്ത ചിന്തകൾ ചുവരുകൾക്കുള്ളിൽ കിതയ്‌ക്കേ
ആജ്ഞാ സ്വരങ്ങൾ തൻ അധികാര വിരലുകൾ
ചൂണ്ടി നയിക്കുമിടുക്ക് വഴികളിൽ പരിധിച്ചുവരിലൻ പാദങ്ങളുരയവേ
ചർമ്മം  വകഞ്ഞു  കിനിയുന്ന ചോരയിൽ
ആകായ്മ വിതറുന്ന ധൂപവും  ചാലിച്ച്
നോവു പുകച്ച് ചുമയ്ക്കുന്നു ഹൃദയം

എങ്കിലുമിന്നും നിലയ്ക്കാത്ത  നെഞ്ചിലെ
തുടിയുമായ്  തുടരുന്നശാന്തമീ  യാത്ര
കൂടെ ചലിക്കുന്ന പാദങ്ങൾ തൻ
നോവുമേറ്റി ഞാനിന്നും  തുടരുന്നു യാത്ര 

Saturday 19 March 2022

2.കാഞ്ചനക്കൂട്ടിൽ

                       കാഞ്ചനക്കൂട്ടിൽ

പാടാൻ കൊതിക്കിലും പാവമീ പൂങ്കുയിൽ
പാട്ടുകളെല്ലാം മറന്നുപോയി
ഗദ്ഗദം  തിങ്ങുമീ കണ്ഠനാളത്തിലെൻ
ഗാനങ്ങളെല്ലാം ഉറഞ്ഞുപോയി
മീട്ടാൻ കൊതിക്കിലും എന്നാത്മ വീണതൻ
തന്ത്രിയുമെന്നോ മുറിഞ്ഞുപോയി
ആടാൻ കൊതിക്കിലും എൻ പാദയുഗ്മവും
ഏതോ വിലങ്ങു ബന്ധിച്ചു പോയി
വീശി പ്പറക്കാൻ  കൊതിക്കിലുമെൻ
മോഹപക്ഷങ്ങളാരോ മുറിച്ചു വീഴ്ത്തി
ചിന്തകൾ നീല വിഹായസ്സിലേക്കുറ്റു -
നോക്കി വിവശരായ് നിന്നുപോയി
നെഞ്ചകം നീറിപ്പിടഞ്ഞു വീഴുന്നിതാ
മറ്റൊരു പൈങ്കിളി കൂട്ടിനുള്ളിൽ
കൊഞ്ചിക്കരയാതെ  ചിറകിട്ടടിക്കാതെ
മൗനം പിടയുന്നിതാ പൈങ്കിളി
മിഴികൾ നനഞ്ഞില്ല, തേങ്ങിയുമില്ലാ
മൗനം പുതയ്ക്കുന്നു പാവം കിളി 

നിലാപ്പക്ഷി...1. തേടുന്നു ഞാൻ

                 തേടുന്നു ഞാൻ

സ്വാർത്ഥ ഭൂതങ്ങൾ പെരുകുമീ
ജീവിത വനാന്തരത്തിൽ
മിഴികുത്തിമുറിക്കും സാന്ദ്ര -
മന്ധകാരത്തിൽ
ഒരുതുടം നിലാവിനായമ്പിളി -
ച്ചില്ല്തേടുന്നു ഞാൻ 

വഴിമറന്നോരെൻ ചിന്തകൾക്ക് 
നേർവഴി കാട്ടിയും
വിയർക്കും ക്ഷോഭ താപങ്ങൾക്ക്
ചാമരമേകിയും
അപമാനിതമെൻ വികാരങ്ങളെ
മാറോടാണച്ചും
തുണപോരുവാനൊരു 
തെന്നൽ തേടുന്നു ഞാൻ

കിനാവിൻ  മഴക്കാടുകളിൽ
ഉയിരിടുമെൻ
മോഹ ശലഭങ്ങൾക്ക്  പാറുവാൻ
മധുനിറയും
വർണ്ണ സുഗന്ധിയാമൊരു പുതു
വനിക തേടുന്നു ഞാൻ

മീനസൂര്യൻ  ജ്വലിക്കുമീ
മണൽക്കാട്  താണ്ടണം
സന്ധ്യയിൽ കസവണിയും
കടലോരമെത്തണം
അതുവരെയും വാടാതെൻ
മലർ മാനസം പോറ്റുവാൻ
സ്നേഹ ശീതളമാമൊരു
തണൽക്കുട തേടുന്നു ഞാൻ

ഈയനന്താകാശ വീഥിയിലെങ്ങാനുമുണ്ടോ
എന്നാത്മ ദാഹമറിയുമൊരു
മുകിൽ മാനസം?

നിലാപ്പക്ഷി...25 ശോക കവിതകൾ